2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

മൊബൈല്‍ ഫോണ്‍ കൈയില്‍ പിടിക്കുകയോ ബാഗില്‍ കൊണ്ടുനടക്കുകയോ ആണ് ഏറ്റവും ആരോഗ്യകരം

ഏപ്രില്‍ മൂന്ന് 1973. അമേരിക്കയില്‍ മോട്ടോറോള കമ്പനിയിലെ
ഡോ.മാര്‍ട്ടിന്‍ കൂപ്പര്‍ ന്യൂയോര്‍ക്കിലെ തെരുവിലൂടെ നടക്കുന്നു.
അദ്ദേഹത്തിന്റെ പക്കല്‍ ഒരു കൊച്ചുയന്ത്രമുണ്ട്. ക്ഷണിച്ചു വരുത്തിയ
മാധ്യമറിപ്പോര്‍ട്ടര്‍മാര്‍ നോക്കിനില്‍ക്കെ അദ്ദേഹം ആ യന്ത്രത്തില്‍
ഡയല്‍ ചെയ്ത് ഒരു സുഹൃത്തിനെ വിളിച്ചു. മോട്ടോറോളയുടെ ബദ്ധവൈരികളായ ബെല്‍
ലാബ്‌സിലെ ഡേ.ജോയലിനെ. മൊബൈല്‍ ഫോണിന്റെ പിറവി ലോകത്തിനു മുന്നില്‍
പ്രഖ്യാപിക്കുകയായിരുന്നു മാര്‍ട്ടിന്‍ കൂപ്പര്‍. പിന്നെയും ഏറെക്കാലം
പതുക്കെ മുന്നേറിയ മൊബൈല്‍ ഫോണ്‍ സംവിധാനം 1990 ആയതോടെ ശരിക്കും ഒരു
സാങ്കേതികവിദ്യാസ്‌ഫോടനമായി. ഇപ്പോള്‍, ലോകത്തിലേറ്റവും ആളുകള്‍ നേരിട്ടു
പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനമാണ് മൊബൈല്‍ ഫോണ്‍. ലോകജനസംഖ്യയുടെ
പകുതിയിലധികമായിരിക്കുന്നു മൊബൈല്‍ഫോണുകളുടെ എണ്ണം.

മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന
റേഡിയേഷനുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്നുമുതല്‍ ലോകമെമ്പാടും
നടക്കുന്നുണ്ട്. മൊബൈല്‍ റേഡിയേഷനുകള്‍ തലച്ചോറിനെ എങ്ങനെ ബാധിക്കും
എന്നതിനെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ നിഗമനങ്ങളൊന്നും ഇതുവരെ
ഉണ്ടായിട്ടില്ല. ഇത്തരം വൈദ്യുത കാന്തിക തരംഗങ്ങള്‍ തലച്ചോറിനെ
ഹാനികരമായി ബാധിക്കില്ല എന്നാണ് ഇപ്പോഴും ഔദ്യോഗിക വിലയിരുത്തല്‍.
അതേസമയം, ഈ റേഡിയേഷനുകള്‍ തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്ന
ഗവേഷകരും കുറവല്ല.

മൊബൈല്‍ഫോണ്‍ റേഡിയേഷനുകള്‍ എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നത് എന്നു
കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ലോകത്തിലെ
പകുതിയോളം മനുഷ്യര്‍ സ്വന്തം തലച്ചോറിലേക്ക് ആ റേഡിയേഷനുകള്‍
കടത്തിവിട്ട് മനുഷ്യരില്‍ നേരിട്ടു പരീക്ഷണം
നടത്തിക്കൊണ്ടിരിക്കുകയാണെന്നാ
ണ് സ്വീഡനില്‍ ലുണ്ട് യൂണിവേഴ്‌സിറ്റിയിലെ
മുതിര്‍ന്ന ഗവേഷകന്‍ ലെയ്ഫ് സാന്‍ഫോഡിന്റെ അഭിപ്രായം. ലോകത്തില്‍ ഇതുവരെ
നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹ്യൂമന്‍ട്രയലാണിത്.

* മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും
പ്രധാനം. രണ്ടുമിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ഫോണ്‍
ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ നേരം മൊബൈല്‍
ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിതറേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക
ജൈവവൈദ്യുതപ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്.

* കൂടുതല്‍ നേരം മൊബൈല്‍ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ടിരുന്നാല്‍
ഫോണും ചെവിയും ചൂടാവുന്നത് അറിയാനാവും. ഇങ്ങനെ ചെവി പൊള്ളുംവരെ ഫോണും
പിടിച്ചിരുന്നാല്‍ തലവേദനയും ചെവിവേദനയുമുണ്ടാവും. കൂടുതല്‍ നേരം
സംസാരിക്കണമെങ്കില്‍ ലാന്‍ഡ്‌ഫോണ്‍ ഉപയോഗിക്കുക. ലാന്‍ഡ് ഫോണ്‍ എത്ര നേരം
ചെവിയില്‍ വെച്ചിരുന്നാലും ചൂടാവാറില്ല.

* കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ലൗഡ്‌സ്​പീക്കര്‍ വെച്ച് സംസാരിക്കുക.

* ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്. അവരുടെ തലയോട്ടി
മൃദുവാണ്. തലച്ചോറ് വളരുന്നതേയുള്ളൂ. അതിലേക്ക് അനാവശ്യമായി
റേഡിയേഷനുകള്‍ ഏല്പിക്കുന്നത് പലപ്പോഴും ദോഷകരമായിത്തീര്‍ന്നേക്കാം.

* കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പലേടത്തും വിലക്കുകളുണ്ട്.
ഫ്രാന്‍സില്‍ ഇതിന് നിയമവുമുണ്ട്. കാനഡയിലാകട്ടെ, കുട്ടികള്‍ക്കും
കുട്ടികളുള്ള അച്ഛനമ്മമാര്‍ക്കുമായി റേഡിയേഷന്‍ കുറഞ്ഞ പ്രത്യേകമൊബൈല്‍
ഫോണുകള്‍ തന്നെ മാര്‍ക്കറ്റിലുണ്ട്.

* വയര്‍ഹെഡ്‌ഫോണുകള്‍ കൂടുതല്‍ നേരം വെച്ചു കൊണ്ടിരിക്കരുത്. വയര്‍
ഹെഡ്‌ഫോണുകള്‍ പലപ്പോഴും ആന്റിന പോലെ പ്രവര്‍ത്തിച്ച് കൂടുതല്‍
റേഡിയേഷനുകളെ ആഗിരണം ചെയ്യാനിടയുണ്ട്. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍
താരതമ്യേന ഭേദമാണ്.

* ഹെഡ്‌ഫോണുണ്ടെങ്കിലും മൊബൈല്‍ കൈയിലെടുത്തു പിടിച്ചുകൊണ്ടേ
സംസാരിക്കാവൂ. സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷനുകളുണ്ടാവും. ഇത്
ശരീരകോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.

* ലിഫ്റ്റുകളിലും അത്തരത്തിലുള്ള ചെറിയ
കുടുസ്സുകളിലുമൊക്കെയായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കഴിവതും
ഉപയോഗിക്കാതിരിക്കുക. വാഹനങ്ങള്‍ തുടങ്ങിയ ലോഹമുറികളില്‍ വെച്ച് മൊബൈല്‍
ഉപയോഗിക്കുമ്പോള്‍ കണക്്ഷന്‍ നിലനിര്‍ത്താന്‍ വളരെയധികം ഊര്‍ജം
വിനിയോഗിക്കേണ്ടിവരും. ട്രെയിനില്‍ വെച്ച് കൂടുതല്‍ നേരം മൊബൈല്‍
ഉപയോഗിച്ചാല്‍ അമിതറേഡിയേഷനുണ്ടാവുകയും ചിലപ്പോള്‍ ഉപകരണത്തിനു തന്നെ
കേടുപാടുകളുണ്ടാവുകയും ചെയ്യാം.

* ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയുടെ
അടുത്തു നിന്ന് മൊബൈല്‍ ഉപയോഗിക്കരുത്.

* ഫോണ്‍ ഏതു പോക്കറ്റിലിടണം എന്നത് വലിയ പ്രശ്‌നമാണ്. കൈയില്‍ത്തന്നെ
പിടിക്കുന്നതാണ് നല്ലത്. ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയഭാഗത്ത്
റേഡിയേഷനടിക്കാം. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍
ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍, ഷര്‍ട്ടിന്റെ പോക്കറ്റിലിടരുതെന്ന്
പ്രത്യേകം നിര്‍ദേശിക്കാറുണ്ട്.

* പാന്റ്‌സിന്റെ പോക്കറ്റിലിടാമെന്നു കരുതിയാലോ! പാന്റ്‌സിന്റെ
പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കുമെന്ന് ചില
ഗവേഷകര്‍ പറയുന്നു. ബീജസംഖ്യ 30 ശതമാനം വരെ കുറയാന്‍ ഇതു
കാരണമാകാമെന്നാണ് ചില ഗവേഷകര്‍ പറയുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍
മൊബൈല്‍ വെച്ച് ഹെഡ്‌ഫോണിലൂടെ സംസാരിക്കുന്നത് തീര്‍ത്തും അപകടമാണ്.
ശരീരത്തിന്റെ കീഴ്ഭാഗങ്ങളാണ് മുകള്‍ ഭാഗങ്ങളേക്കാള്‍കൂടുതലായി
റേഡിയേഷനുകളെ ആഗിരണം ചെയ്യുന്നതത്രെ. പ്രത്യേക മൊബൈല്‍ പൗച്ചിലിട്ട്
കൈയില്‍ പിടിക്കുന്നതു തന്നെ നല്ലത്. സ്ത്രീകളില്‍ ഭൂരിപക്ഷവും പേഴ്‌സിലോ
പൗച്ചിലോ ആണ് മൊബൈല്‍ വെക്കുന്നത്. അതുതന്നെ നല്ലരീതി.

* ഫോണ്‍ കണക്റ്റു ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്തേക്കു
കൊണ്ടുപോകാവൂ. കണക്റ്റു ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം
റേഡിയേഷന്‍ വരുന്നത്.

* നല്ലതുപോലെ സിഗ്നലുള്ളിടത്തു നിന്നു മാത്രം മൊബൈല്‍ ഉപയോഗിക്കുക.
ദുര്‍ബലസിഗ്നലുകളുള്ളിടത്തു നിന്നു വിളിക്കുമ്പോള്‍ വളരെക്കൂടുതല്‍
റേഡിയേഷനുണ്ടാകും.

* ബാറ്ററിചാര്‍ജ് കുറവായിരിക്കുമ്പോഴും മൊബൈല്‍ ഉപയോഗിക്കുന്നത്
ഒഴിവാക്കണം. ഫോണ്‍ എപ്പോഴും ചാര്‍ജ് ചെയ്തിരിക്കാന്‍ ശ്രദ്ധിക്കുക.

* സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) ഏറ്റവും കുറഞ്ഞ ഫോണ്‍
വാങ്ങുക. ഫോണിനൊപ്പമുള്ള ഇന്‍സ്ട്രക്്ഷന്‍ മാനുവലില്‍ എസ്എആര്‍
എത്രയെന്ന് പറയാറുണ്ട്. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ
ഫ്രീക്വന്‍സി എനര്‍ജി എത്രയാണെന്നുള്ള സൂചകമാണ് എസ്എആര്‍. ഇത്
കുറയുന്നതനുസരിച്ച് റേഡിയേഷന്‍ കുറയും.

അവലംബം:
മാതൃഭൂമി ആരോഗ്യമാസിക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ